ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയയുടെ മൂന്ന് രൂപങ്ങളാണ് ലൗ ജിഹാദ്, കൊറോണ ജിഹാദ്, പോപുലേഷന്‍ ജിഹാദ്. ഇതില്‍ ഏറ്റവും പഴക്കമുള്ളത് മുസ് ലിം ജനസംഖ്യാ ഭീതിതന്നെ. പ്രസവത്തിലൂടെ മുസ് ലിംകള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് രാജ്യം പിടിച്ചടക്കുമെന്ന പ്രചാരണത്തിന് തുടക്കമിട്ടത് എ ഡയിങ് റേസ്(1907) എന്ന കൃതിയിലൂടെ ബംഗാളി ഡോക്ടറായ ഉപേന്ദ്രോ നാഥ് മുഖര്‍ജിയാണ്. (ലൗ ജിഹാദ് ആന്റ് അദര്‍ ഫിക്ഷന്‍സ്: സിംപിള്‍ ഫാക്റ്റ്സ് റ്റു കൗണ്ടര്‍ വൈറല്‍ ഫാള്‍സ് ഹൂഡ്സ് (2024), ശ്രീനിവാസ ജയിന്, മറിയം അലവി, സുപ്രിയ ശര്‍മ).
മുസ്ലിംകള് അമുസ് ലിംകളെ ലക്ഷ്യമിട്ട് കൊറോണ വൈറസ് പരത്തുന്നുവെന്ന കാഴ്ചപ്പാടാണ് കൊറോണ ജിഹാദ്. കൊറോണ വ്യാപന കാലത്താണ് മാധ്യമങ്ങളുടെ സഹായത്തോടെ സംഘ്പരിവാര്‍ ശക്തികള്‍ ഈ പ്രചാരണം നടത്തിയത്. മുസ് ലിം പുരുഷന്മാര് ഇതര മതസ്ഥരായ സ്ത്രീകളെ വശീകരിച്ച് ലൈംഗികമായി ചൂഷണം ചെയ്ത് ലൈംഗികരോഗങ്ങള്‍ പരത്തുന്നുവെന്നും ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമൊക്കെയുള്ള പ്രചാരണമാണ് ലൗ ജിഹാദിലൂടെ അരങ്ങേറിയത്.
ഇസ്ലാമോഫോബിയ പ്രചാരണങ്ങള്‍ക്ക് സാമൂഹിക-_രാഷ്ട്രീയ മാനങ്ങള്‍ മാത്രമല്ല, വൈദ്യശാസ്ത്രപരവും ജീവശാസ്ത്രപരവുമായ മാനങ്ങളുമുണ്ട്.
ആരോഗ്യപ്രവര്‍ത്തനം, രോഗശ്രുശൂഷ തുടങ്ങി പൊതുജനാരോഗ്യരംഗത്തും ഇസ്ലാമോഫോബിയ പ്രവര്‍ത്തിക്കുന്നു. മുസ്ലിംകളായ രോഗികളും ആരോഗ്യ പ്രവര്‍ത്തകരും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങുന്നു. കേവലം വിദ്വേഷ പ്രചാരണങ്ങള്‍ക്കപ്പുറത്ത് ചികിത്സാ നിഷേധവും മുസ്ലിം ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ഭരണകൂടവേട്ടയും പതിവായിട്ടുണ്ട്.
ഇസ്ലാമോഫോബിയ ആരോഗ്യരംഗത്ത് സജീവമായിക്കഴിഞ്ഞുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓക്സ്ഫോം ഇന്ത്യ 2021ല്‍ ദേശീയതലത്തില്‍ നടത്തിയ പഠനപ്രകാരം 33 ശതമാനം മുസ് ലിംകള്‍ ആരോഗ്യരംഗത്ത് വിവേചനം നേരിടുന്നു. മുസ് ലിം സൂചനയുള്ള രോഗികള്‍ക്ക് രോഗസംബന്ധമായ രേഖകള്‍ തടഞ്ഞുവയ്ക്കുക, ടെസ്റ്റുകള്‍ നിഷേധിക്കുക തുടങ്ങി വിവേചനങ്ങള്‍ പലതരമാണ്.
ബോംബെയിലെ ആശുപത്രികളിലെത്തുന്ന മുസ്ലിം രോഗികള്‍ വലിയ വിവേചനം നേരിടുന്നതായി മുംബൈയിലെ സെന്റര്‍ ഫോര്‍ എന്‍ക്വയറി ഇന്റു ഹെല്‍ത്ത് ആന്‍ഡ് അലൈഡ് തീംസ്(സിഹറ്റ്) 2013ല്‍ നടത്തിയ പഠനവും സംറൂദ ഖാന്‍ഡെയുടെ ‘എക്സ്പ്ലോറിങ് റിലീജിയസ് ഡിസ്ക്രിമിനേഷന്‍ ടൊവാര്ഡ് വുമെന് ഇന്‍ പബ്ലിക് ഹെല്‍ത്ത് ഫസിലിറ്റീസ് ഇന്‍ മുംബൈ’(2017)യെന്ന പഠനവും പറയുന്നു.
ഗര്‍ഭിണികളായ മുസ്ലിം സ്ത്രീകള്‍ ആശുപത്രികളില്‍ വിവേചനങ്ങള്‍ക്കും വിദ്വേഷത്തിനും വിധേയരാകുന്നത് അവര്‍ ജനപ്പെരുപ്പത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ചാണത്രെ. ബുര്‍ഖ ധരിച്ച മുസ് ലിം സ്ത്രീകള്‍ക്ക് ആരോഗ്യപരിരക്ഷയും ആശുപത്രി പ്രവേശനവും നിഷേധിക്കുക, ബുര്ഖയിടുന്നവര് കുട്ടികളെ മോഷ്ടിക്കുന്നവരാണെന്ന് ആരോപിക്കുക, ബുര്‍ഖ ഊരിപ്പിക്കുക, വസ്ത്രപരിശോധന നടത്തുക തുടങ്ങിയ വിവേചനങ്ങളുമുണ്ട്.
ആരോഗ്യരംഗത്തെ ഇസ്ലാമോഫോബിയയില്‍ കേരളവും പുറകിലല്ല. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പോളിയോ വാക്സിനെതിരേയുള്ള പ്രതിഷേധം പുത്തരിയല്ല. 2017 ഒക്ടോബറില്‍ തിരൂരിലെ ഒരു സ്കൂളില്‍ പ്രതിരോധ കുത്തിവയ്പ്പിനെതിരേ പ്രതിഷേധിച്ച ചിലരോട് ചുമതലയിലുള്ള ഡോക്ടര്‍ കൈകൂപ്പി അപേക്ഷിക്കുന്ന ചിത്രം പുറത്തുവന്നു. ‘മതതീവ്രവാദികള്‍ വാക്സിനെതിരേ രംഗത്തുവന്നു’വെന്നായിരുന്നു ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഇതിനോടുള്ള പ്രതികരണം.
വാക്സിന് വിരുദ്ധപ്രതിഷേധത്തിനു പിന്നില്‍ അമുസ്ലിംകളാണെന്ന ഡോക്ടറുടെ പ്രസ്താവന പുറത്തുവന്ന ശേഷമാണ് കുപ്രചാരണം അടങ്ങിയത്.
2018 ജൂലൈയില്‍ ദേശാഭിമാനിയുടെ ‘ഇസ്ലാമിക പുഞ്ചിരി’ വാര്‍ത്തക്കെതിരേ കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. 35-_40 വര്‍ഷം മുന്‍പ് കോളജിലെ ഒരു ഡോക്ടര്‍ ഇസ് ലാംമതം സ്വീകരിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുടെ ലക്ഷ്യം മതംമാറ്റമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പത്രത്തിന്റെ ശ്രമമായിരുന്നു പ്രകോപനമുണ്ടാക്കിയത്.
രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ആരോപണങ്ങള്‍ ചുമത്തി കൊല്ലത്തെ മുസ് ലിം ഡോക്ടറെ സസ്പെന്റ് ചെയ്തത് 2020ലാണ്. ഇദ്ദേഹത്തിനെതിരേ ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണ നടപടിയുടെ റിപ്പോര്‍ട്ട് ഏകപക്ഷീയ രീതിയിലാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിയുടെ സംഘാടകര്‍ ഇന്ത്യന്‍ പതാക തലതിരിച്ച് പ്രദര്‍ശിപ്പിച്ചുവെന്നതാണ് രാജ്യദ്രോഹത്തിനു കാരണമായി പറഞ്ഞത്. സര്‍ക്കാരിന്റെ ആരോഗ്യ നയങ്ങളെക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറഞ്ഞതും സ്വകാര്യ പ്രാക്ടീസ് നടത്താതെ മെഡിക്കല്‍ ഓഫിസര്‍ എന്ന നിലക്ക് സ്വന്തം തൊഴില്‍ ചിട്ടയോടെ ചെയ്തതിലുമൊക്കെയുള്ള വിദ്വേഷമാണ് ആരോപണമായി പുറത്തുവന്നത്. തുടരന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു.
ഈ വിഷയത്തിലെ മാധ്യമ റിപ്പോര്‍ട്ടുകളുടെ ശീര്‍ഷകത്തില്‍ ‘രാജ്യദ്രോഹ’മെന്ന വാക്ക് ആവര്‍ത്തിച്ചുവന്നിരുന്നു. 2022 മേയില്‍ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്ത മലയാളം മിഷനില്‍ അംഗമായ ഖത്തര്‍ കേരളീയം ഗ്ലോബല്‍ പ്രതിനിധി ദുര്‍ഗാദാസ് ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളായ നഴ്സുമാര്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം നടത്തി. മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദികളുടെ ലൈംഗിക അടിമകളാക്കാനാണെന്നായിരുന്നു ആരോപണം.
2009 നവംബറില്‍ നടന്ന വാഹനാപകടത്തില്‍ യുവാവ് ലേക്ഷോര് ആശുപത്രിയില്‍വച്ച് മരിച്ചിരുന്നു. തുടര്‍ന്ന് യുവാവിന്റെ അവയവങ്ങള്‍ മറ്റൊരാള്‍ക്ക് മാറ്റിവച്ചു. ഇതിനെതിരേ കൊല്ലത്തുള്ള മറ്റൊരു ഡോക്ടര്‍ പരാതി നല്കി. 2023 മേയില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അമുസ്ലിംകളായ എട്ട് പേരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നത്. കേസ് നടക്കുന്നതിനിടയില്‍ ആശുപത്രി മുസ്ലിം ഗ്രൂപ്പിന്റെ കീഴിലായെന്ന പ്രചാരണം നടന്നു. പ്രതിപ്പട്ടികയില്‍ ഒരൊറ്റ മുസ്ലിമും ഉണ്ടായിരുന്നില്ലെങ്കിലും പുതിയ മാനേജ്മെന്റിൽ ചിലർ മുസ്ലിംകളായിരുന്നതുകൊണ്ട് മാത്രം മുസ്ലിം ആശുപത്രികള്‍ അവയവ കള്ളക്കടത്ത് കേന്ദ്രങ്ങളായി ചിത്രീകരിക്കപ്പെട്ടു.
ഓപറേഷന് തീയറ്ററില്‍ തലമറയുംവിധമുള്ള ശസ്ത്രക്രിയാ വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2023 ജൂണില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴ് എം.ബി.ബി.എസ് വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിന് കത്തു നല്‍കിയിരുന്നു. സര്‍ജിക്കല്‍ ഹൂഡും കൈ നീളമുള്ള ജാക്കറ്റും അനുവദിക്കണമെന്നായിരുന്നു ആവശ്യം. തൊഴില്‍ സൗകര്യാര്‍ഥവും വ്യക്തിപരമായും നല്കിയ ഈ കത്ത് ചിലര്‍ ദുരുദ്ദേശ്യത്തോടെ ചോര്‍ത്തി പ്രചരിപ്പിച്ചു. ദേശീയമാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ചു.
പ്രതിരോധ മാതൃകകള്‍
ഇതിനിടയിലും പൊതുജനാരോഗ്യ രംഗത്തെ ഇസ്ലാമോഫോബിയയെ ചെറുക്കുന്ന മാതൃകകള്‍ വികസിച്ചു വരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാന്റേത് ഇത്തരമൊരു മാതൃകയാണ്. 2017ല്‍ ഗോരഖ്പൂര്‍ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ എന്‍സഫലൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന ഏതാനും കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ഇല്ലാത്തതുകൊണ്ട് മരിച്ചിരുന്നു. ഓക്സിജന്‍ എത്തിക്കാന്‍ ഡോക്ടര്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. എന്നിട്ടും സര്‍ക്കാര്‍ കേസെടുത്തത് ഡോ. ഖാനെതിരേയായിരുന്നു. ജയില്‍ശിക്ഷയും അനുഭവിച്ചു. ഇതേക്കുറിച്ച് അദ്ദേഹം എഴുതിയ ‘ദി ഗോരഖ്പൂര്‍ ട്രാജഡി, എ ഡോക്ടര്‍സ് മെമ്മോയിര്‍ ഓഫ് എ ഡെഡ്ലി മെഡിക്കല്‍ ക്രൈസിസ്’ മുസ് ലിംആരോഗ്യപ്രവര്ത്തകരുടെ അനുഭവങ്ങളിലേക്ക് വെളിച്ചം വീശുന്നു.
പുസ്തകം എഴുതിയതിന്റെ പേരിലും 2023 ഡിസംബറില്‍ യു.പി സര്‍ക്കാര്‍ കേസെടുത്തിരുന്നു.ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ഡോക്ടര്‍ അഖ്സ ഷൈഖിന്റെ എഴുത്തുകളും ആരോഗ്യരംഗത്തെ മുസ്ലിം അനുഭവങ്ങള്‍ മാത്രമല്ല, ലിംഗവല്‍കൃത ഇസ്ലാമോഫോബിയയെും പുറത്തുകൊണ്ടുവരുന്നു. ജോര്ജ്ടൗണ് സര്‍വകലാശാലയുടെ ഇസ്ലാമോഫോബിയ ഡോക്യുമെന്റെഷന്‍ പ്രോജക്റ്റായ ബ്രിഡ്ജ് ഇനിഷ്യേറ്റീവ് ഇവരുടെ എഴുത്തുകളെ ആശ്രയിച്ചു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.