Gendered Islamophobia Global Islamophobia Islamophobia Studies Theorising Islamophobia

ലിംഗവൽകൃത ഇസ്‌ലാമോഫോബിയ: ഒരു പരിചയം

പാശ്ചാത്യ ലോകത്തും അതിന്റെ സ്വാധീനത്തിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള പൊതുചർച്ചകളിൽ പലപ്പോഴും ഉയരുന്ന ഒരു ധാരണയുണ്ട്: മുസ്‌ലിമാകുക എന്നത് തന്നെ സ്ത്രീകളെ സംബന്ധിച്ചുള്ള വിവേചനപരമായ സമീപനങ്ങളെ ഉൾക്കൊള്ളുന്ന ഒരു മതപരമായ അവസ്ഥയാണ് എന്നും അതുകൊണ്ടുതന്നെ മുസ്‌ലിം സമൂഹം ആധുനിക മതേതര സമൂഹത്തിന്റെ മൂല്യങ്ങളോട് അടിസ്ഥാനപരമായി പൊരുത്തപ്പെടാത്തതാണ് എന്നുമാണത്. അതായത്, ലിംഗ സമത്വം, വ്യക്തി സ്വാതന്ത്ര്യം, ആധുനികത എന്നിവയെ അടിസ്ഥാനമാക്കി രൂപപ്പെട്ട ഒരു മതേതര സാമൂഹിക ക്രമത്തിന്റെ പുറത്താണ് മുസ്‌ലിം സമൂഹം നിലകൊള്ളുന്നത് എന്നൊരു ഭാവന ഇവിടെ സൃഷ്ടിക്കപ്പെടുന്നു.

ഇത്തരം ധാരണകൾ അക്കാദമിക ചർച്ചകളിൽ മാത്രമല്ല, രാഷ്ട്രീയ വ്യവഹാരങ്ങളിലും നയരൂപീകരണങ്ങളിലും പൊതുചർച്ചകളിലും വ്യാപകമായി പ്രതിഫലിക്കുന്നു. പല രാജ്യങ്ങളിലും മുസ്‌ലിംകളെ സംബന്ധിച്ച നിയമങ്ങളും സുരക്ഷാ നയങ്ങളും സാമൂഹിക നിയന്ത്രണങ്ങളും രൂപപ്പെടുമ്പോൾ ഈ ധാരണകൾ സ്വാധീനം ചെലുത്തുന്നുണ്ട്. അതോടൊപ്പം തന്നെ മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വിദ്വേഷപരമായ പ്രസ്താവനകളിലും ആക്രമണങ്ങളിലും ഈ ധാരണകൾ പ്രത്യക്ഷമായും പരോക്ഷമായും കാണപ്പെടുന്നു.

ഇസ്‌ലാമോഫോബിക് വ്യവഹാരങ്ങളുടെ ഒരു പ്രധാന സവിശേഷത അത് മുസ്‌ലിം സമൂഹത്തെ ഏകശിലാത്മകമായി മനസിലാക്കുന്നു എന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭാഷ, സംസ്കാരം, ചരിത്രം, രാഷ്ട്രീയ സാഹചര്യം, ജീവിതശൈലി എന്നിവയിൽ വലിയ വ്യത്യസ്തതകളോടെ ജീവിക്കുന്ന കോടിക്കണക്കിന് ആളുകളെ ഒരേ സ്വഭാവമുള്ള സമൂഹമായി അവതരിപ്പിക്കുന്നതാണ് ഈ സമീപനം. മുസ്‌ലിം സമൂഹത്തിനുള്ളിലെ വൈവിധ്യങ്ങൾ, അഭിപ്രായ വ്യത്യാസങ്ങൾ, സാമൂഹിക മാറ്റങ്ങൾ എന്നിവയെ അവഗണിച്ച് അവരെ ഒരു സ്ഥിരമായ സ്വഭാവമുള്ള കൂട്ടമായി കാണുന്ന പ്രവണതയാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഈ രീതിയിൽ രൂപപ്പെടുന്ന വ്യവഹാരങ്ങൾ സ്ത്രീ വിരുദ്ധത, തീവ്രവാദം, ജനാധിപത്യ മൂല്യങ്ങളോടുള്ള പൊരുത്തക്കേട്, പാശ്ചാത്യ സാമൂഹിക മൂല്യങ്ങളെ തള്ളിക്കളയൽ പോലുള്ള ധാരണകളെ ഇസ്‌ലാമിന്റെ സ്വാഭാവികവും അന്തർലീനവുമായ സവിശേഷതകളായി അവതരിപ്പിക്കുന്നു. അതായത്, ചില പ്രത്യേക രാഷ്ട്രീയ സംഭവങ്ങളെയോ സാമൂഹിക സാഹചര്യങ്ങളെയോ വിശദീകരിക്കുന്നതിനുപകരം അവയെ മതത്തിന്റെ അടിസ്ഥാന സ്വഭാവവുമായി തന്നെ ബന്ധിപ്പിക്കുന്ന ഒരു വിശദീകരണമാണ് ഇവിടെ കാണപ്പെടുന്നത്.

ഇതിലൂടെ മുസ്‌ലിംകളെ ഒരു മതപരമായ ന്യൂനപക്ഷം എന്ന നിലയിൽ മാത്രമല്ല, ഒരു വംശീയ ന്യൂനപക്ഷം എന്ന നിലയിലും നിർമിക്കുന്ന ഒരു പ്രക്രിയ നടക്കുന്നു. ഈ പ്രക്രിയയെ ‘വംശീയവൽകരണം’ (racialisation) എന്ന് സാമൂഹിക ശാസ്ത്ര പഠനങ്ങളിൽ വിശേഷിപ്പിക്കുന്നു. മതപരമായ തിരിച്ചറിയലുള്ള ഒരു സമൂഹത്തെ ഒരു സ്ഥിരമായ സാംസ്കാരികവും സാമൂഹികവുമായ സ്വഭാവമുള്ള കൂട്ടമായി അവതരിപ്പിക്കുമ്പോൾ അത് വംശീയ തിരിച്ചറിയലിനോട് സമാനമായ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങുന്നു.

ഇത്തരത്തിൽ മുസ്‌ലിംകളെ വംശീയവൽകരിച്ച ഒരു വിഭാഗമായി അവതരിപ്പിക്കുന്നത് അവരുടെ സാമൂഹിക ജീവിതത്തിൽ പല തരത്തിലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. തൊഴിൽ, വിദ്യാഭ്യാസം, പൊതുസ്ഥലങ്ങളിൽ അംഗീകാരം, രാഷ്ട്രീയ പ്രതിനിധാനം തുടങ്ങിയ മേഖലകളിൽ അവർക്കു കൂടുതൽ തടസങ്ങൾ നേരിടേണ്ടിവരുന്നു. അതോടൊപ്പം തന്നെ പൊതു ചർച്ചകളിൽ മുസ്‌ലിംകളെക്കുറിച്ചുള്ള സംശയവും ഭീതിയും ശക്തിപ്പെടുകയും അത് സാമൂഹിക അകലം വർധിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ മതപരമായ ഒരു തിരിച്ചറിയൽ ക്രമേണ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക തലങ്ങളിലെ അസമത്വങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സാഹചര്യമാണ് ഇസ്‌ലാമോഫോബിയയെ കൂടുതൽ ശക്തമാക്കുന്നത്.

ലിംഗവൽകൃത ഇസ്‌ലാമോഫോബിയ: രണ്ടു മാതൃകകൾ

ഗവേഷകർ ‘ലിംഗവൽകൃത ഇസ്‌ലാമോഫോബിയ’ (gendered islamophobia) എന്ന് വിളിക്കുന്ന പ്രതിഭാസത്തിന് സാധാരണയായി രണ്ട് പ്രധാന വശങ്ങളുണ്ട്. അതായത്, മുസ്‌ലിംകളെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിക് ധാരണകൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരേ രീതിയിൽ മാത്രമല്ല, വ്യത്യസ്ത ലിംഗപരമായ വാർപ്പുമാതൃകകൾ വഴി അവതരിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

ഒന്നാമതായി, ലോകത്തിന്റെ പല ഭാഗങ്ങളിലും മുസ്‌ലിം സ്ത്രീയെക്കുറിച്ച് രൂപപ്പെടുത്തിയിരിക്കുന്ന ഒരു ശക്തമായ പൊതുചിത്രമുണ്ട്. അടിച്ചമർത്തപ്പെട്ടവൾ, സ്വന്തം ശബ്ദമില്ലാത്തവൾ, കുടുംബത്തിനും മതത്തിനും പൂർണമായി വിധേയപ്പെട്ടവൾ എന്നീ രീതിയിലാണ് അവരെ പലപ്പോഴും ചിത്രീകരിക്കുന്നത്. ഈ ചിത്രീകരണം മുസ്‌ലിം സ്ത്രീകളുടെ ജീവിതാനുഭവങ്ങളേക്കാൾ, ചരിത്രപരമായി രൂപപ്പെട്ട ചില ആശയങ്ങളുടെ തുടർച്ചയാണ്. കോളനിവൽകരണ കാലഘട്ടത്തിൽ രൂപപ്പെട്ട ഓറിയന്റലിസ്റ്റ് ധാരണകളിൽ മുസ്‌ലിം സമൂഹത്തെ ‘പിന്നാക്കവും പ്രാകൃതവുമായ’ സമൂഹമായി അവതരിപ്പിക്കുന്ന പ്രവണത ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി മുസ്‌ലിം പുരുഷനെ ‘സ്ത്രീപീഡകൻ’ എന്ന രൂപത്തിലും മുസ്‌ലിം സ്ത്രീയെ ‘രക്ഷിക്കപ്പെടേണ്ട ഇര’ എന്ന രൂപത്തിലും ചിത്രീകരിച്ച ഒരു വാർപ്പുമാതൃക രൂപപ്പെട്ടു. ഈ പഴയ മാതൃക ഇന്നും വിവിധ മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ ചർച്ചകളിലൂടെയും ഏതാനും മാറ്റങ്ങളോടെ തുടരുകയാണ്.

രണ്ടാമതായി, ശീതയുദ്ധം അവസാനിച്ചതിന് ശേഷവും പ്രത്യേകിച്ച് 2001-ലെ 9/11 ആക്രമണങ്ങൾക്ക് ശേഷവും ലോക രാഷ്ട്രീയത്തിൽ ഒരു പുതിയ മാറ്റം സംഭവിച്ചു. ദേശീയ സുരക്ഷയും ഭീകരവാദ ഭീഷണിയും മുൻനിർത്തിയുള്ള ഭരണകൂട നയങ്ങൾ ശക്തമായി മുന്നോട്ട് വന്നു. ഈ സാഹചര്യത്തിൽ മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള പൊതുഭാവനയിലും മാറ്റങ്ങൾ സംഭവിച്ചു. മുസ്‌ലിം സ്ത്രീയെ ഒരേസമയം രണ്ടു വിരുദ്ധ രീതികളിൽ അവതരിപ്പിക്കുന്ന പ്രവണത ഇവിടെ കാണാം. ഒരു വശത്ത് അവർ ‘കീഴൊതുങ്ങിയവൾ’, ‘സ്വാതന്ത്ര്യമില്ലാത്തവൾ’ എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്നു. എന്നാൽ മറ്റൊരു വശത്ത്, ചില സാഹചര്യങ്ങളിൽ അവർ ‘സുരക്ഷാ ഭീഷണിയുടെ ഭാഗം’ എന്ന നിലയിലും ചർച്ച ചെയ്യപ്പെടുന്നു. അതായത്, ഒരേസമയം ഇരയായ സ്ത്രീയെന്നും സംശയാസ്പദമായ വ്യക്തിയെന്നും മുസ്‌ലിം സ്ത്രീയെ അവതരിപ്പിക്കുന്ന ഈ ഇരട്ട നോട്ടമാണ് സമകാലിക ലോകത്തിലെ ഇസ്‌ലാമോഫോബിയയുടെ പ്രത്യേക സവിശേഷതകളിൽ ഒന്നായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

പ്രത്യക്ഷ മുസ്‌ലിം

മുസ്‌ലിം സ്ത്രീകൾ ഇസ്‌ലാമോഫോബിക് വിദ്വേഷ അക്രമങ്ങൾക്ക് വർദ്ധിച്ച തോതിൽ വിധേയമാകുന്നുവെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് വസ്ത്രധാരണത്തിലൂടെ മുസ്‌ലിം സ്വത്വം പ്രത്യക്ഷമായി പ്രകടമാക്കുന്നവരെന്ന നിലയിൽ സമൂഹത്തിലെ സ്ത്രീകളാണ് 9/11 നു ശേഷമുള്ള ലോക സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയയുടെ ഇരകളിൽ വലിയൊരു വിഭാഗം. ഹിജാബ്, നിഖാബ് തുടങ്ങിയ വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ തന്നെ തിരിച്ചറിയൽ വ്യക്തമാക്കുന്നതിനാൽ, മുസ്‌ലിം സ്ത്രീകൾ പലപ്പോഴും വിദ്വേഷത്തിന്റെയും സംശയത്തിന്റെയും നേരിട്ടുള്ള ലക്ഷ്യങ്ങളായി മാറുന്നു.

യൂറോപ്യൻ സാഹചര്യങ്ങളിൽ ഹിജാബിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും സാമൂഹികവുമായ ചർച്ചകൾ ഇതിന്റെ ഒരു ഉദാഹരണമാണ്. പല രാജ്യങ്ങളിലും ഹിജാബ് ധരിക്കുന്നത് സാംസ്കാരിക ഉൽഗ്രഥനത്തിനും ലിംഗസമത്വത്തിനും പൊതുസുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഇതിലൂടെ മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണം ഒരു വ്യക്തിഗത മതപരമായ തിരഞ്ഞെടുപ്പ് എന്നതിലുപരി ഒരു രാഷ്ട്രീയ പ്രശ്നമായി മാറ്റപ്പെടുന്നു. ഹിജാബ്, നിഖാബ് എന്നിവയെ നിയന്ത്രിക്കുന്ന നിയമങ്ങളും പൊതുസ്ഥലങ്ങളിൽ അവയെക്കുറിച്ച് നടക്കുന്ന വിവാദങ്ങളും ഈ സാമൂഹിക ഭാവനയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

തൊപ്പി, താടി തുടങ്ങിയവ മുസ്‌ലിം പുരുഷന്മാരുമായി ബന്ധപ്പെട്ട ചിഹ്നങ്ങളായി പൊതുവെ തിരിച്ചറിയപ്പെടുന്നു. എന്നാൽ പൊതുസ്ഥലങ്ങളിൽ ‘മുസ്‌ലിം’ എന്ന തിരിച്ചറിയൽ ഏറ്റവും വ്യക്തമായി ദൃശ്യമാകുന്നത് പലപ്പോഴും മുസ്‌ലിം സ്ത്രീകളിലൂടെയാണ്. കാരണം ഹിജാബ് പോലുള്ള വസ്ത്രങ്ങൾ പൊതുസമൂഹത്തിൽ തന്നെ ഉടനെ തിരിച്ചറിയപ്പെടുന്ന അടയാളങ്ങളായി മാറുന്നു. ഇതുകൊണ്ടുതന്നെ മുസ്‌ലിം സ്ത്രീകൾ ‘പ്രത്യക്ഷ മുസ്‌ലിം’ (visible muslim) എന്ന രീതിയിൽ പലപ്പോഴും വിവരണം ചെയ്യപ്പെടുന്നു.

‘പ്രത്യക്ഷ മുസ്‌ലിം’ എന്ന ആശയം ഇവിടെ പ്രധാനമാണ്. ഒരു വ്യക്തിയുടെ മതപരമായ തിരിച്ചറിയൽ ബാഹ്യമായി തന്നെ വ്യക്തമാകുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇസ്‌ലാമോഫോബിക് സാഹചര്യങ്ങളിൽ ഈ ദൃശ്യപരമായ തിരിച്ചറിയലാണ് പലപ്പോഴും വിദ്വേഷത്തിന്റെയും ആക്രമണത്തിന്റെയും പ്രധാന കാരണമായി മാറുന്നത്. ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിൽ വാക്കേറ്റം, അപമാനം, ശാരീരികാതിക്രമം എന്നിവ നേരിടേണ്ടിവരുന്ന സംഭവങ്ങൾ വിവിധ രാജ്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനാലാണ് ലിംഗവൽകൃത ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങളിൽ മുസ്‌ലിം സ്ത്രീകൾക്ക് പ്രത്യേക ശ്രദ്ധ ലഭിക്കുന്നത്. മുസ്‌ലിം സ്വത്വം ദൃശ്യമായി പ്രകടമാക്കുന്നവരെന്ന നിലയിൽ അവർ ഒരുവശത്ത് സമൂഹത്തിലെ വിദ്വേഷത്തിന്റെയും സംശയത്തിന്റെയും നേരിട്ടുള്ള ലക്ഷ്യങ്ങളാകുമ്പോൾ, മറുവശത്ത് മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള രാഷ്ട്രീയവും സാംസ്കാരികവുമായ ചർച്ചകളുടെ കേന്ദ്രത്തിലേക്കും അവർ എത്തിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ ‘പ്രത്യക്ഷ മുസ്‌ലിം’ എന്നത് പലപ്പോഴും മുസ്‌ലിം സ്ത്രീയെയാണ് സൂചിപ്പിക്കുന്നത്. അതാണ് ലിംഗവൽകൃത ഇസ്‌ലാമോഫോബിയയുടെ ഒരു പ്രധാന സവിശേഷതയായി കണക്കാക്കപ്പെടുന്നത്.

മുസ്‌ലിം സ്ത്രീകളും പുരുഷന്മാരും: ഒരു താരതമ്യ വായന

ലിംഗവൽകൃത ഇസ്‌ലാമോഫോബിയയിൽ മുസ്‌ലിം സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത രീതികളിൽ പ്രതിനിധീകരിക്കപ്പെടുന്നു. മുസ്‌ലിം സ്ത്രീയെ സാധാരണയായി അടിച്ചമർത്തപ്പെട്ടവളായും സ്വതന്ത്ര ശബ്ദമില്ലാത്തവളായും ‘രക്ഷിക്കപ്പെടേണ്ട ഇര’യായും അവതരിപ്പിക്കുന്നതാണ് പൊതുവേ കാണുന്ന ധാരണ. ഹിജാബ്, നിഖാബ് പോലുള്ള വസ്ത്രങ്ങൾ ഈ ധാരണയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ദൃശ്യ ചിഹ്നങ്ങളായി മാറുന്നു. ഇതിന്റെ ഫലമായി മുസ്‌ലിം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ‘പ്രത്യക്ഷ മുസ്‌ലിം’ (visible muslim) എന്ന നിലയിൽ വിദ്വേഷത്തിന്റെയും അപമാനത്തിന്റെയും നേരിട്ടുള്ള ലക്ഷ്യങ്ങളാകുന്നു. പല യൂറോപ്യൻ രാജ്യങ്ങളിലുമുള്ള ഹിജാബ് സംബന്ധിച്ച രാഷ്ട്രീയ ചർച്ചകളും നിയമങ്ങളും മുസ്‌ലിം സ്ത്രീയുടെ ശരീരത്തെയും വസ്ത്രധാരണത്തെയും കേന്ദ്രീകരിച്ചാണ് രൂപപ്പെടുന്നത്.

മുസ്‌ലിം പുരുഷന്മാരെ സംബന്ധിച്ചുള്ള ഇസ്‌ലാമോഫോബിക് ധാരണകൾ ഇതിൽ നിന്നും വ്യത്യസ്തമാണ്. മുസ്‌ലിം പുരുഷനെ പലപ്പോഴും ഹിംസാത്മകനായും സ്ത്രീപീഡകനായും അല്ലെങ്കിൽ ഭീകരവാദ സാധ്യതയുള്ള വ്യക്തിയായും ചിത്രീകരിക്കുന്ന പ്രവണത കാണപ്പെടുന്നു. സുരക്ഷാ നയങ്ങൾ, പോലീസ് നിരീക്ഷണം, വിമാനത്താവള പരിശോധനകൾ തുടങ്ങിയ മേഖലകളിൽ മുസ്‌ലിം പുരുഷന്മാർ കൂടുതലായി സംശയത്തിന്റെ വിഷയങ്ങളായി മാറുന്ന സാഹചര്യമുണ്ട്. ഇതിലൂടെ മുസ്‌ലിം പുരുഷൻ ‘സുരക്ഷാ ഭീഷണി’ എന്ന സാമൂഹിക ഭാവനയുമായി ബന്ധിപ്പിക്കപ്പെടുന്നു.

ഇങ്ങനെ മുസ്‌ലിം സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ചുള്ള വ്യത്യസ്ത വാർപ്പുമാതൃകകൾ ഒരേസമയം പ്രവർത്തിക്കുന്നതാണ് ലിംഗവൽകൃത ഇസ്‌ലാമോഫോബിയയുടെ സവിശേഷത. മുസ്‌ലിം സ്ത്രീയെ ‘രക്ഷിക്കപ്പെടേണ്ട ഇര’ എന്ന രൂപത്തിൽ അവതരിപ്പിക്കുമ്പോൾ മുസ്‌ലിം പുരുഷനെ ‘ഭീഷണിയായ അപരൻ’ എന്ന രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ഈ ഇരട്ട ധാരണ മുസ്‌ലിം സമൂഹത്തെ ഒരേസമയം പിന്നാക്കവും അപകടകരവുമായ ഒരു കൂട്ടമായി ചിത്രീകരിക്കാൻ സഹായിക്കുന്നു. അതിലൂടെ മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള രാഷ്ട്രീയവും സാമൂഹികവുമായ നയങ്ങൾക്കും പൊതുചർച്ചകൾക്കും ഒരു പ്രത്യേക ദിശ നൽകുന്ന വംശീയമായ  അടിത്തറ രൂപപ്പെടുന്നു.

ഒരു പാഠപുസ്തകം

യൂറോപ്പിലും അമേരിക്കയിലും തുടങ്ങി ഇന്ത്യ ഉൾപ്പെടുന്ന ഗ്ലോബൽ സൗത്തിലെ വിവിധ സമൂഹങ്ങളിലുമുള്ള മുസ്‌ലിംകൾ ലിംഗവൽകൃത ഇസ്‌ലാമോഫോബിയയെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ ഇന്ന് ലഭ്യമാണ്. ഓരോ സമൂഹത്തിലുമുള്ള മുസ്‌ലിംകളുടെ രാഷ്ട്രീയ-സാമൂഹിക സാഹചര്യം അവരുടെ അനുഭവങ്ങളെ വ്യത്യസ്ത രീതികളിൽ രൂപപ്പെടുത്തുന്നുവെങ്കിലും, മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വൈരാഗ്യത്തിന്റെ ഇരകളെന്ന നിലയിൽ പല സാഹചര്യങ്ങളിലും അവർ സമാനമായ അനുഭവങ്ങളാണ് നേരിടുന്നത്. ലിംഗവൽകൃത മുസ്‌ലിം വിരുദ്ധതയെ അക്കാദമികമായി മനസിലാക്കാൻ സഹായിക്കുന്ന പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നാണ് ‘ദി പാൽഗ്രേവ് ഹാൻഡ്ബുക്ക് ഓഫ് ജെൻഡേർഡ് ഇസ്‌ലാമോഫോബിയ’. ഐറിൻ സെംപിയും ആമിന ഇസത്-ദാസും ചേർന്ന് എഡിറ്റ് ചെയ്ത ഈ വാല്യത്തിലെ പഠനങ്ങൾ പ്രധാനമായും പാശ്ചാത്യ രാജ്യങ്ങളിലെ അനുഭവങ്ങളെ കേന്ദ്രീകരിച്ചാണെങ്കിലും ഇന്ത്യൻ സാഹചര്യങ്ങളും ചില പഠനങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.

മുസ്‌ലിം സ്ത്രീകൾ എങ്ങനെ ഇസ്‌ലാമോഫോബിയയുടെ പ്രത്യേക ഇരകളായി മാറുന്നു എന്നത് മനസിലാക്കാൻ ഇന്റർസെക്ഷനൽ സമീപനം ആവശ്യമാണ് എന്ന് സൈമ അൻസാരിയും ടീന പട്ടേലും വാദിക്കുന്നു. വേഷധാരണത്തിലെ വ്യത്യാസം മാത്രമല്ല, വംശീയവൽക്കരിക്കപ്പെട്ട (racialised) സ്വത്വങ്ങളും ലിംഗവൽകൃത (gendered) സാമൂഹിക തിരിച്ചറിവുകളും ചേർന്നാണ് ഇസ്‌ലാമോഫോബിയ അനുഭവങ്ങളെ നിർണയിക്കുന്നത് എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

ലിംഗവൽകൃത ഇസ്‌ലാമോഫോബിയയെ രൂപപ്പെടുത്തുന്ന ചില വംശീയ യുക്തികളെ ബെൻ വിറ്റ്ഹാം പരിശോധിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ ചില അവകാശങ്ങളെയും അവകാശനിഷേധങ്ങളെയും സംബന്ധിച്ച ചർച്ചകളിൽ ഇസ്‌ലാമോഫോബിയ എങ്ങനെ കോളനിവൽക്കരണ ചിന്താഗതികളുടെ ചില ഘടകങ്ങളെ തുടർന്നും നിലനിർത്തുന്നു എന്നതാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം, ന്യൂനപക്ഷവൽക്കരിക്കപ്പെട്ട മുസ്‌ലിം സമൂഹത്തെ സാമൂഹിക ക്രമത്തിലും സാമ്പത്തിക വ്യവസ്ഥയിലും ലൈംഗികതയുമായി ബന്ധപ്പെട്ട വാർപ്പുമാതൃകകളുമായി ബന്ധപ്പെടുത്തി കാണുന്ന പ്രവണതയും അദ്ദേഹം വിമർശനാത്മകമായി വിശകലനം ചെയ്യുന്നു.

ലിംഗവൽകൃത ഇസ്‌ലാമോഫോബിയയെ മനസിലാക്കാൻ രാഷ്ട്രീയം, കോളനിവൽകരണം, ലിബിഡിനൽ എന്നീ മൂന്ന് ‘അർഥ വ്യവസ്ഥകളെ’ അടിസ്ഥാനമാക്കി വിറ്റ്ഹാം ഒരു വ്യാഖ്യാനപരമായ ചട്ടക്കൂട് അവതരിപ്പിക്കുന്നു. ഫ്ലാവീ കുരീനിയർ, റിച്ചർഡ് മക്നെയിൽ-വിൽസൺ, സെറാൻ ഡെ ലീഡെ, താഹിർ അബ്ബാസ് എന്നിവർ ലിംഗവൽകൃത സ്വഭാവമുള്ള ഇസ്‌ലാമോഫോബിയയെ ആശയപരമായും സൈദ്ധാന്തികമായും വിലയിരുത്തുന്ന പഠനങ്ങളും അവതരിപ്പിക്കുന്നു. ഫ്രാൻസും നെതർലാൻഡ്സും പോലുള്ള രാജ്യങ്ങളിൽ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉയർച്ചയോടൊപ്പം മുസ്‌ലിം സ്ത്രീകളുടെ മുഖപടം (നിഖാബ്) എങ്ങനെ ഒരു രാഷ്ട്രീയ ചർച്ചാ വിഷയമായും ഉപകരണമായും മാറിയിരിക്കുന്നു എന്നതിനെക്കുറിച്ചും അവർ വിശകലനം ചെയ്യുന്നു.

വെള്ള ദേശീയവാദ സർക്കിളുകളിലും ബ്ലോഗുകളിലും പ്രചരിക്കുന്ന ‘വൈറ്റ് ശരീഅ’ എന്ന മുദ്രാവാക്യത്തെയും ഭീകരവാദ ആരോപണവിധേയരെ ചോദ്യം ചെയ്യുന്നതിനായി നടപ്പാക്കിയ ലോകയുദ്ധാനന്തര കാലത്തെ വലിയ ഓപ്പറേഷനായ ‘ഓപ്പറേഷൻ ലെക്സർ’ എന്ന നടപടിയെയും വിശകലനം ചെയ്ത് ഫരീദ് ഹാഫീസ് വെള്ള പുരുഷ നേതൃത്വത്തെ മനസിലാക്കാൻ ഒരു സൈക്കോ-അനലിറ്റിക്കൽ സമീപനം മുന്നോട്ടുവയ്ക്കുന്നു.

ബ്രിട്ടനിലെ ഭീകരവാദ വിരുദ്ധ നയങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ-മാധ്യമ വ്യവഹാരങ്ങൾ വംശീയവൽകൃതവും ലിംഗവൽകൃതവുമായ ഒരു സാമൂഹിക കൂട്ടത്തെ എങ്ങനെ നിർമിക്കുന്നു എന്നതിനെക്കുറിച്ചാണ് നാസ് റാഷിദ് എഴുതുന്നത്. ആദ്യം ‘ശാക്തീകരണം ആവശ്യമുള്ള’ അല്ലെങ്കിൽ ‘കർതൃത്വരഹിതമായ’ സ്വത്വമായി അവതരിപ്പിക്കപ്പെട്ട മുസ്‌ലിം സ്ത്രീകൾ പിന്നീട് ‘തീവ്രവാദ ഭീഷണി’ എന്ന നിലയിൽ ചർച്ച ചെയ്യപ്പെടുന്ന രീതിയിലേക്ക് മാറിയതായി അദ്ദേഹം വാദിക്കുന്നു. സമാനമായി, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മുസ്‌ലിം സ്ത്രീകളുടെ അപരവൽകരണത്തിൽ ഇംഗ്ലീഷ് ഭാഷയുടെ പങ്കിനെക്കുറിച്ച് മദീഹ നീലവും കംറാൻ ഖാനും പഠനം നടത്തുന്നു. പ്രത്യേകിച്ച് തെക്കനേഷ്യൻ മുസ്‌ലിം സ്ത്രീകളുടെ ഇംഗ്ലീഷ് ഭാഷാപരിചയത്തിലെ പരിമിതികളെ അവരുടെ സാമൂഹിക സംയോജനമില്ലായ്മയായി വായിക്കുകയും അത് അവരുടെ കർതൃത്വത്തെ തന്നെ നിഷേധിക്കുന്ന തരത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പ്രവണതയെ അവർ പരിശോധിക്കുന്നു.

ഇസബെൽ ഇങ്ഹോം ബാരോ സുരക്ഷാവൽകരണം (securitisation) എന്ന വീക്ഷണകോണിലൂടെ മുസ്‌ലിം പുരുഷന്മാരുടെ ഇസ്‌ലാമോഫോബിയ അനുഭവങ്ങളെ പരിശോധിക്കുമ്പോൾ, ക്രിസ് അലൻ മുസ്‌ലിം പുരുഷത്വത്തെയും ഹിംസയെയും കുറിച്ചുള്ള പഠനങ്ങളെ മുൻനിർത്തി പുരുഷന്മാരുടെയും സ്ത്രീകളുടെയും അനുഭവങ്ങളിലെ സാമ്യങ്ങളും വ്യത്യാസങ്ങളും വിലയിരുത്തുന്നു. മേൽക്കോയ്മാ ആഖ്യാനങ്ങളുടെ സ്വാധീനത്തിൽ കിഴക്കൻ ലണ്ടനിലെ ബംഗ്ലാദേശി മുസ്‌ലിം പുരുഷന്മാരുടെ പരമ്പരാഗത വേഷധാരണത്തെക്കുറിച്ചുള്ള മാറുന്ന ധാരണകളെ ഫാത്തിമ റജീന വിശകലനം ചെയ്യുന്നു. നിഖാബ് ധരിച്ച് കോടതിയിൽ ഹാജരാകുന്ന സ്ത്രീകളോടുള്ള നീതിന്യായ സംവിധാനത്തിന്റെ സമീപനങ്ങളെ ജെറമി റോബ്സൺ പഠിക്കുകയും ഇത്തരം സാഹചര്യങ്ങളിൽ മുസ്‌ലിം സ്ത്രീകൾ പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

‘ഹാൻഡ്സ് ഓഫ് മൈ ഹിജാബ്’ എന്ന മുദ്രാവാക്യത്തെ ആധാരമാക്കി മുസ്‌ലിം സ്ത്രീകൾ നേതൃത്വം നൽകിയ പ്രതിഷേധങ്ങളെക്കുറിച്ചാണ് റമീഷ റഫീക്കും ജനി ലിമോണും വിശകലനം ചെയ്യുന്നത്. ഹിജാബിനെയും നിഖാബിനെയും സംബന്ധിച്ച മുഖ്യധാരാ ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്ന സുഹൈമ മൻസൂർ ഖാൻ പോലുള്ള മുസ്‌ലിം സ്ത്രീ എഴുത്തുകാരുടെ രചനകളെയും അവർ ചര്‍ച്ച ചെയ്യുന്നു. സാഹിത്യ രൂപങ്ങളിലൂടെ സ്ഥാപനവൽക്കരിക്കപ്പെട്ട ജെൻഡേർഡ് ഇസ്‌ലാമോഫോബിയയെ എങ്ങനെ ചോദ്യം ചെയ്യപ്പെടുന്നു എന്നതും ഈ പഠനത്തിന്റെ പ്രധാന വിഷയമാണ്.

മുസ്‌ലിം പുരുഷന്മാരെ പോലെ തോന്നിക്കുന്നുവെന്ന കാരണത്താൽ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങൾക്ക് ഇരയായ മുസ്‌ലിമിതര പുരുഷന്മാരുടെ അനുഭവങ്ങളെ പഠിച്ച് ഇമ്രാൻ അവാനും ഐറിൻ സെംപിയും ബ്രിട്ടനിൽ ഇത്തരം സംഭവങ്ങൾ സാമുദായിക ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. സ്കോട്ട്‌ലൻഡിലെ മുസ്‌ലിം സ്ത്രീകളും പുരുഷന്മാരും ഡിജിറ്റൽ, പ്രാദേശിക, ആഗോള തലങ്ങളിൽ ഒരേസമയം ജെൻഡേർഡ് ഇസ്‌ലാമോഫോബിയ അനുഭവിക്കുന്ന സാഹചര്യത്തിൽ ഈ വിവിധ തലങ്ങൾ എങ്ങനെ പരസ്പരം ശക്തിപ്പെടുത്തുന്നു എന്നതിനെക്കുറിച്ചാണ് റോബിൻ ഫിൻലെയും പീറ്റർ ഹോപ്കിൻസും വിശകലനം ചെയ്യുന്നത്.

ബെൽജിയത്തിലെ മുസ്‌ലിം സ്ത്രീകളുടെ ‘പരാജയപ്പെട്ട’ ദേശീയ ഉദ്ഗ്രഥനത്തെ അമൽ മിരി പരിശോധിക്കുന്നു. കുടിയേറ്റ മുസ്‌ലിം സ്ത്രീകൾ ഒരുവശത്ത് ഓറിയന്റലിസ്റ്റ് ചട്ടക്കൂടുകൾക്കുള്ളിൽ കാണപ്പെടുമ്പോൾ മറുവശത്ത് അവരുടെ കുടുംബങ്ങളെ ദേശീയ സമൂഹത്തിലേക്ക് സംയോജിപ്പിക്കേണ്ട ഉത്തരവാദിത്വം വഹിക്കുന്നവരായും അവതരിപ്പിക്കപ്പെടുന്ന ഇരട്ട സമ്മർദ്ദങ്ങളെ അദ്ദേഹം ചർച്ച ചെയ്യുന്നു.

ഫ്രാൻസിലെ ലിംഗവൽകൃത ഇസ്‌ലാമോഫോബിയ രൂപപ്പെടുന്നതിലും നിലനിൽക്കുന്നതിലും ഇടത്-ലിബറൽ വ്യവഹാരങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചാണ് ആമിന ഇസത്-ദാസ് പരിശോധിക്കുന്നത്. ഫ്രാൻസിൽ ഇന്നും മുസ്‌ലിം സ്ത്രീകളുടെ ശരീരങ്ങളെ നിയന്ത്രിക്കുന്ന വിവിധ നയങ്ങളെയും സാമൂഹിക സമീപനങ്ങളെയും അപകോളനീകരണവും സ്ത്രീപക്ഷവുമായ ലെൻസുകളിലൂടെ വായിച്ചുകൊണ്ട് അവയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ‘വെള്ള രക്ഷക മനോഭാവത്തെയും’ വെള്ളമേധാവിത്വ ഫെമിനിസ്റ്റ് ചിന്തകളെയും അവർ പ്രശ്നവൽക്കരിക്കുന്നു.

ഇസ്‌ലാം സ്വീകരിച്ച ഫിന്നിഷ് സ്ത്രീകളെക്കുറിച്ചുള്ള മുഖ്യധാരാ ആഖ്യാനങ്ങളെ ലിൻഡ ഹിയോക്കി പരിശോധിക്കുന്നു. ഇത്തരം ആഖ്യാനങ്ങളിൽ ഈ സ്ത്രീകൾ പലപ്പോഴും ഭർത്താക്കന്മാരുടെ സമ്മർദ്ദത്തിൽ മതപരിവർത്തനം ചെയ്തവരായോ സ്വന്തം മാതൃരാജ്യത്തെ ‘വഞ്ചിച്ചവരായോ’ അവതരിപ്പിക്കപ്പെടുന്നുവെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഈ വാർപ്പുമാതൃകകൾക്ക് വിരുദ്ധമായി ഫിന്നിഷ് സ്വത്വവും മുസ്‌ലിം സ്വത്വവും തമ്മിൽ സഹവർത്തിത്വം സാധ്യമാണെന്നും അവർ വ്യക്തമാക്കുന്നു.

റഫറൻസ്

Easat-Daas, Amina, and Irene Zempi, eds. (2024) The Palgrave Handbook of Gendered Islamophobia. Palgrave Macmillan.